ശല്യക്കാരായ തവളക്കൂട്ടം

Monday 25 May 2026 7:47 AM IST

ന്യൂയോർക്ക്: കാലുകുത്താൻ പോലും അനുവദിക്കാതെ ആയിരക്കണക്കിന് തവളകൾ ചുറ്റും വന്നാൽ എന്തായിരിക്കും അവസ്ഥ. അതും ആയിരക്കണക്കിന് വിഷ തവളകൾ. അത്തരത്തിൽ കൂട്ടങ്ങളായി പ്രത്യക്ഷപ്പെട്ട് കുട്ടികൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്നവയാണ് 'കെയ്ൻ റ്റോഡ്സ് ', 'ബഫോ റ്റോഡ്സ് ', എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇനം തവളകൾ.

കെയ്ൻ റ്റോഡ്സുകളുടെ ചെവിയ്ക്ക് പിറകിൽ കാണപ്പെടുന്ന പാരോറ്റോയിഡ് ഗ്രന്ഥിയിൽ നിന്നും ഉത്പാദിക്കുന്ന വിഷം വളർത്തു മൃഗങ്ങളുടെ ജീവൻ നഷ്‌ടമാകാൻ കാരണമാകും. മനുഷ്യരിൽ ത്വക്കിലും കണ്ണുകളിലും പൊള്ളലും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും. മഴ സീസണിൽ പെരുകുന്ന ഇവ യു.എസിലെ ഫ്ലോറിഡയിലെ പതിവ് പ്രശ്നക്കാരാണ്. വീടിനുള്ളിലും സ്വിമ്മിംഗ് പൂളിലും കടന്നൽ കൂട് ഇളകിയപോലെയുള്ള ആയിരക്കണക്കിന് കെയ്ൻ റ്റോഡ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.

മദ്ധ്യ, തെക്കൻ അമേരിക്കൻ ഭൂഖണ്ഡ പ്രദേശങ്ങളിൽ കാണപ്പെടുന്ന സ്‌പീഷീസാണിവ. 1930കളിൽ ആദ്യമായി, കരിമ്പിൻ തോട്ടങ്ങളിൽ കാണപ്പെടുന്ന കീടങ്ങളെ തുരത്താനായാണ് കെയ്ൻ റ്റോഡുകളെ ഫ്ലോറിഡയിൽ എത്തിക്കുന്നത്. 1955ൽ ഇത്തരത്തിൽ വില്‌പനയ്ക്ക് കൊണ്ടുവന്ന കൂട്ടത്തിൽ നിന്നും നൂറുകണക്കിന് തവളകൾ ഇടനിലക്കാരന്റെ കൈയിൽ നിന്നും അബദ്ധത്താൽ സ്വതന്ത്രമാക്കപ്പെട്ടതാണ് ഇവ ഫ്ലോറിഡയിൽ നിലയുറപ്പിക്കാൻ കാരണമായതെന്ന് ഗവേഷകർ പറയുന്നു.

ഫ്ലോറിഡയിലെ കാലാവസ്ഥയോട് ഇണങ്ങിയ ഇവ ചതുപ്പുനിലങ്ങളിൽ പെറ്റുപെരുകി. ആവാസ വ്യവസ്ഥയിൽ ഇവയെ നിയന്ത്രിക്കത്തക്ക ജീവികൾ ഇല്ലാത്തതും ഇവയുടെ വർദ്ധനവിനിടയാക്കി. ഫ്ലോറിഡയിൽ ഏഷ്യൻ പെരുമ്പാമ്പുകളെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വ്യാപകമായി കൊന്നതാവാം ഇവയുടെ വർദ്ധനയ്ക്ക് ഇടയാക്കിയതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.