യുക്രെയിനെ വിറപ്പിച്ച് റഷ്യയുടെ 'ഒറെഷ്‌നിക് "  4 മരണം

Monday 25 May 2026 7:34 AM IST

കീവ്: യുക്രെയിന് നേരെ ശക്തമായ 'ഒറെഷ്‌നിക് " ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ. ഇന്നലെ പുലർച്ചെ തലസ്ഥാനമായ കീവ് അടക്കം യുക്രെയിൻ നഗരങ്ങളെ ലക്ഷ്യമിട്ട് 600 ഡ്രോണുകളും 90 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. 4 പേർ കൊല്ലപ്പെട്ടു. 100ലേറെ പേർക്ക് പരിക്കേറ്റു.

549 ഡ്രോണുകളും 55 മിസൈലുകളും തകർത്തെന്ന് യുക്രെയിൻ അവകാശപ്പെട്ടു. മറ്റുള്ളവ 54 ഇടങ്ങളിലായി നാശംവിതച്ചു. കനത്ത നാശനഷ്ടമുണ്ടായി.

ലുഹാൻസ്കിൽ കുട്ടികളുടെ ഹോസ്റ്റലിന് നേരെയുണ്ടായ യുക്രെയിൻ ഡ്രോൺ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് റഷ്യ പ്രതികരിച്ചു. റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയിനിലെ ലുഹാൻസ്കിൽ കഴി‌ഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

ആണവായുധം വഹിക്കാൻ ശേഷിയുള്ള ഒറെഷ്‌നികിനെ കീവിലെ ബില സെർക്വയ്ക്ക് നേരെയാണ് റഷ്യ പ്രയോഗിച്ചത്. കീവിലെ ചെർണോബിൽ മ്യൂസിയം അടക്കം കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. മാർക്കറ്റുകളും ഷോപ്പിംഗ് മാളുമടക്കം സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടു.

# പത്തിരട്ടി വേഗത

 ശബ്‌ദത്തിന്റെ പത്ത് മടങ്ങ് വേഗതയുള്ള ഒറെഷ്‌നികിന് 3,000 - 5,000 കിലോമീറ്റർ വരെ പ്രഹര പരിധിയുണ്ടെന്ന് റിപ്പോർട്ട്

 ഒറെഷ്‌നികിനെ റഷ്യ പ്രയോഗിക്കുന്നത് ഇത് മൂന്നാം തവണ