സാധാരണക്കാരനെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി, രണ്ടാഴ്‌ചയ്‌ക്കിടെ വർദ്ധന നാലാം തവണ

Monday 25 May 2026 7:23 AM IST

ന്യൂഡൽഹി: രണ്ടാഴ്‌ചയ്‌ക്കിടെ തുടർച്ചയായ നാലാം തവണയും ഇന്ധനവില വർദ്ധിപ്പിച്ച് എണ്ണ വിതരണ കമ്പനികൾ. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇതോടെ പെട്രോൾ 115.32 രൂപയും ഡീസലിന് 104.41 രൂപയുമായി.ഏറെനാളിന് ശേഷം മേയ് 15നാണ് ഇന്ധനവിലയിൽ രാജ്യത്ത് വർദ്ധന ഉണ്ടായത്. അന്നുമുതൽ ഇന്നുവരെ പെട്രോളിന് 7.50 രൂപയുടെയും ഡീസലിന് എട്ട് രൂപയുടെയും വമ്പൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്നത്തെ വിലവർദ്ധനവോടെ ഡൽഹിയിൽ പെട്രോളിന് വില 102.12 രൂപയായി.ഡീസലിനാകട്ടെ 92.49 രൂപയിൽ നിന്ന് 95.20 രൂപയായി. ക്രൂഡോയിൽ വിലയിലെ ഉയർച്ചയും രൂപയുടെ തകർച്ചയും കാരണം ഇന്ധന ഇറക്കുമതിയിൽ ചെലവേറിയതോടെയാണ്‌ വില വർദ്ധിപ്പിക്കാൻ കമ്പനികൾ തീരുമാനിച്ചത്.

പശ്ചിമേഷ്യയിൽ നാളുകളായി തുടരുന്ന സംഘ‌ർഷവും ക്രൂഡോയിൽ വിലയിൽ വരുന്ന ഉയർച്ചയും തകർച്ചയിൽ നിന്ന് കരകയറുന്ന എണ്ണകമ്പനികൾക്ക് അധികസമ്മർദ്ദം ചെലുത്തുന്നതായി ഒൻജിസിയും ഭാരത് പെട്രോളിയവുമടക്കം ദേശീയ എണ്ണകമ്പനികളും വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിലെ വിലക്ക് മാസങ്ങളായി എണ്ണകമ്പനികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. യുദ്ധം അവസാനിക്കുന്നുവെന്ന സൂചനകൾ വരുമ്പോൾ ക്രൂഡ് ഓയിൽ വില കുറയുകയും പിന്നീട് അതില്ലാതെവരുമ്പോൾ വില ഉയരുകയും ചെയ്യുകയാണെന്ന് ഒഎൻജിസി ഡയറക്‌ടർ സുഷ്‌മ റാവത്ത് വ്യക്തമാക്കി.