SignIn
Kerala Kaumudi Online
Monday, 25 May 2026 1.48 AM IST

മദ്യനയ അഴിമതിക്കേസ്, സി.ബി.ഐയ്‌ക്കെതിരെയുള്ള രൂക്ഷപരാമർശങ്ങൾക്ക് സ്റ്റേ, കേജ്‌രിവാളിന് നോട്ടീസ്

s

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിയിൽ ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. സി.ബി.ഐയ്‌ക്കെതിരെ ഡൽഹി റൗസ് അവന്യു കോടതി നടത്തിയ രൂക്ഷപരാമർശങ്ങൾ സ്റ്രേ ചെയ്‌തു. അകാലത്തിലുള്ള,​അനാവശ്യമായ വിമർശനമാണ് വിചാരണക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ നിരീക്ഷിച്ചു. പരാമർശങ്ങൾ സ്റ്റേ ചെയ്‌തതോടെ, സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഉത്തരവിട്ട വകുപ്പുതല അന്വേഷണവും ഫലത്തിൽ മരവിച്ചു. കേജ്‌രിവാൾ അടക്കം 23 പ്രതികളെയും കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേജ്‌രിവാൾ,ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,തെലങ്കാന ജാഗ്രതി പാർട്ടി അദ്ധ്യക്ഷ കെ. കവിത തുടങ്ങി കുറ്റവിമുക്തരാക്കപ്പെട്ട 23 പേർക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിലെ നടപടികൾ, സി.ബി.ഐ അപ്പീലിലെ തീരുമാനം വരുന്നതു വരെ മാറ്റിവയ്‌ക്കാനും നിർദ്ദേശിച്ചു. വിഷയം മാർച്ച് 16ന് വീണ്ടും പരിഗണിക്കും.

വിചാരണ അനിവാര്യം:

സി.ബി.ഐ

രാജ്യതലസ്ഥാനത്തെ ഏറ്റവും നാണക്കേടു നിറഞ്ഞ അഴിമതിക്കേസാണെന്ന് സി.ബി.ഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. വിചാരണയില്ലാതെ പ്രതികളെ വെറുതെ വിട്ടിരിക്കുകയാണ്. വിചാരണയ്‌ക്ക് യോഗ്യമായ കേസാണോയെന്ന് പരിശോധിച്ചില്ല. കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ഹർജികൾ പരിഗണിക്കുന്ന വേളയിൽ സാക്ഷിമൊഴിയുടെ വിശ്വാസ്യത നോക്കരുത്. അതെല്ലാം വിചാരണവേളയിൽ നോക്കേണ്ട കാര്യങ്ങളാണെന്നും വ്യക്തമാക്കി

1.ഫൊറൻസിക് തെളിവുകളുണ്ടെന്ന് സി.ബി.ഐ

2.ഇമെയിലുകളും,​വാട്സാപ്പ് ചാറ്റുകളും തെളിവായുണ്ട്

3.കോഴയിടപാട് നടന്നുവെന്നത് തെളിയിക്കാൻ 164 സാക്ഷികളുണ്ട്

4.അതിവേഗതയിലായിരുന്നു വിചാരണക്കോടതി തീരുമാനം

സ്റ്റേ ചെയ്‌തത് ഈ

പരാമർശങ്ങൾ

കേജ്‌രിവാൾ അടക്കം ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നായിരുന്നു റൗസ് കോടതിയുടെ വിലയിരുത്തൽ. സി.ബി.ഐയുടെ ഗൂഢാലോചന സിദ്ധാന്തം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ്. കേജ്‌രിവാൾ സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവുകളോ,രേഖകളോ,ഇലക്ട്രോണിക് തെളിവുകളോ ഇല്ല. കോഴപ്പണം കൈപ്പറ്റിയതിനും തെളിവില്ല. ഭരണഘടനാ പദവി വഹിച്ചിരുന്ന വ്യക്തിയെ അന്യായമായി പ്രതി ചേർത്തത് നിയമവാഴ്ചയ്‌ക്ക് എതിര്. പ്രതിപട്ടികയിലുണ്ടായിരുന്ന വ്യക്തിയെ മാപ്പുസാക്ഷിയാക്കി മാറ്റി അയാളെ ഉപയോഗിച്ച് അന്വേഷണത്തിലെ പിഴവുകൾ മറയ്‌ക്കാൻ സി.ബി.ഐ ശ്രമിക്കുകയും കൂടുതൽ പേരെ പ്രതികളാക്കുകയും ചെയ്‌തു. ഇതു തുടരാൻ അനുവദിച്ചാൽ ഭരണഘടനാ തത്വങ്ങളുടെ ഗുരുതര ലംഘനമാകുമെന്നും വിചാരണക്കോടതി നിരീക്ഷിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360