SignIn
Kerala Kaumudi Online
Monday, 25 May 2026 1.48 AM IST

നാശോന്മുഖമായി മഴവെള്ള സംഭരണികൾ

photo

പാലോട്: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പാഴാക്കാതിരിക്കാനും അവ സംരക്ഷിക്കാനുമായി നടപ്പാക്കിയ മഴവെള്ള സംഭരണി പദ്ധതി നാശത്തിലേക്ക്. ധാരാളം മഴ ലഭിക്കുന്ന, മറ്റ് ജലസ്രോതസ്സുകൾ കുറവായ പ്രദേശങ്ങളിലാണ് ജല ലഭ്യതയ്ക്കായി സംഭരണികൾ നിർമ്മിച്ചത്. പതിനായിരം ലിറ്റർ മുതൽ മഴവെള്ളം സംഭരിക്കാൻ കഴിയുന്ന തരത്തിലാണ് സിമന്റ് കോൺക്രീറ്റിൽ സംഭരണികൾ നിർമ്മിച്ചത്.

വേനൽ കടുക്കുന്നതോടെയുണ്ടാകുന്ന ജലക്ഷാമം പരിഹരിക്കാൻ ഉതകുന്ന രീതിയിലായിരുന്നു നിർമ്മാണം. എന്നാൽ ഈ സംഭരണികളിൽ ശേഖരിച്ച ജലം ഉപയോഗയോഗ്യമല്ലാത്തതിനെ തുടർന്ന് പലരും ടാങ്കുകൾ പൊളിച്ചുകളഞ്ഞു. അൻപതിനായിരം രൂപ മുതൽ ചെലവഴിച്ച് നിർമ്മിച്ച സംഭരണികളിൽ ഇനിയുള്ളത് വിരലിലെണ്ണാവുന്നത് മാത്രം. അതും ഉപയോഗശൂന്യമാണ്.

ഈ പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ മഴക്കുഴി നിർമ്മാണ പദ്ധതി നടപ്പിലാക്കി. ഒഴുകി നഷ്ടപ്പെടുന്ന വെള്ളം ചെറിയ ചാലുകളിലൂടെയെത്തിച്ച് അഞ്ചടി മുതൽ താഴ്ചയിൽ നിർമ്മിക്കുന്ന കുഴികളിൽ ഒലിച്ചിറങ്ങുന്ന വെള്ളം സംഭരിച്ച് മണ്ണിലേക്കുതന്നെ എത്തിക്കുന്നതായിരുന്നു പദ്ധതി. ഇതുവഴി വേനൽക്കാലങ്ങളിലെ ശുദ്ധജലക്ഷാമം കുറച്ചെങ്കിലും പരിഹരിക്കാനായിരുന്നു ഉദ്ദേശിച്ചത്. മേൽമൂടിയില്ലാത്ത മഴക്കുഴിയിൽ ഒരു കുഞ്ഞ് വീണ് മരിച്ചതോടെ മഴക്കുഴികളുടെ സുരക്ഷിതത്വം ചൂണ്ടിക്കാട്ടി ഈ പദ്ധതിയും നിലച്ചു.

മഴവെള്ളം കുടിനീരാക്കാം

ജലസംഭരണിയിലൂടെ മഴവെള്ളത്തെ അമൂല്യമായ കുടിവെള്ളമാക്കി മാറ്റി കൂടുതൽ സംഭരിച്ച് ഉപയോഗിക്കാൻ കഴിയും. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും കഴിയും. ഒരു യൂണിറ്റിന് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെയാണ് ചെലവ്.

1.മേൽക്കൂരയിൽ പെയ്തുവീഴുന്ന മഴവെള്ളത്തെ പി.വി.സി പൈപ്പിന്റെ പാത്തിയിലൂടെ ഒഴുക്കി ഒരു പൈപ്പിലൂടെ താഴെ ഒരു സംഭരണിയിൽ എത്തിക്കാം

2.ഇവിടെനിന്നും വെള്ളം ശുദ്ധീകരിക്കുന്ന ഒരു "അരിപ്പടാങ്ക്' സ്ഥാപിക്കണം. അരിപ്പയിൽ ഏറ്റവും അടിയിൽ 20സെ.മീ കനത്തിൽ ചരൽക്കല്ല് വിരിക്കുക. അതിനുമുകളിൽ 10സെ.മീ കനത്തിൽ മണലും. അതിനു മുകളിൽ ചിരട്ടക്കരിയോ മരക്കരിയോ 10സെ.മീ കനത്തിൽ വിരിക്കുക. ഇതിനുമുകളിൽ 10 സെ.മീ കനത്തിൽ ചരൽവിരിക്കുക.

3.ടാങ്കിന്റെ അടിഭാഗത്ത് ഒരു പി.വി.സി പൈപ്പ് ഘടിപ്പിച്ച് ശുദ്ധീകരിച്ച കുടിവെള്ളത്തെ കിണറിലേക്ക് ഇറക്കിക്കൊടുക്കുക.


കിണർ റീചാർജിംഗ്

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ഏറെ ഫലപ്രദമായത് കിണർ റീചാർജിംഗ് ആണ്. പഞ്ചായത്തിലെ ചില ഭാഗങ്ങളിലെങ്കിലും ജലക്ഷാമം പരിഹരിക്കാൻ കിണർ റീചാർജ്ജിംഗിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഫണ്ടിന്റെ അപര്യാപ്തതമൂലം കഴിഞ്ഞ രണ്ടു വർഷമായി ഈ പദ്ധതി നിലച്ചമട്ടാണ്. അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായാൽ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL