SignIn
Kerala Kaumudi Online
Monday, 25 May 2026 1.48 AM IST

അമരവിള-കുന്നത്തുകാൽ റോഡിൽ അപകടഭീതിപരത്തി വൈദ്യുത പോസ്റ്റുകൾ

post-

കുന്നത്തുകാൽ: അപകടഭീതി പരത്തി നിൽക്കുകയാണ് അമരവിള-കുന്നത്തുകാൽ റോഡിലെ വൈദ്യുത പോസ്റ്റുകൾ. കഴിഞ്ഞയാഴ്ച് ആനപ്പാറ ആറടിക്കര വീട്ടിൽ തങ്കസ്വാമി ഓടിച്ചിരുന്ന ബൈക്ക് അമരവിള എയ്തുകൊണ്ടാൻകാണിക്ക് സമീപമുള്ള വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഗുരുതരാവസ്ഥയിൽ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം ആറ്റുകാൽ ക്ഷേത്ര ദർശനം കഴിഞ്ഞു മടക്കയാത്രയിൽ കാരക്കോണം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഗണർ കാർ ധനുവച്ചപുറത്തെ വൈദ്യുത പോസ്റ്റിലിടിച്ച് 6 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാർ തകരുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ നെയ്യാറ്റിൻകര നിംസിൽ പ്രവേശിപ്പിച്ചിരുന്നു.

ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. റോഡ് പുനരുദ്ധാരണത്തോടനുബന്ധിച്ച്‌ വീതികൂട്ടലിൽ റോഡിനുള്ളിൽപ്പെട്ടുപോയ ഇലക്ട്രിക് പോസ്റ്റുകളാണ് വാഹന യാത്രികർക്ക് ഭീഷണിയാകുന്നത്. രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡുപണികൾ ഇഴഞ്ഞുനീങ്ങുമ്പോൾ വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള മുഴുവൻ തുകയും വൈദ്യുതി ഭവന് നൽകി മാസങ്ങളായിട്ടും പോസ്റ്റുകൾ നീക്കം ചെയ്തിട്ടില്ല.

പോസ്റ്റുകൾ നീക്കുന്നില്ല

മൂന്ന് മാസങ്ങൾക്ക് മുൻപ് കുന്നത്തുകാൽ ജംഗ്ഷൻ മുതൽ കാരക്കോണം ജംഗ്ഷൻ വരെയുള്ള വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്തു തുടങ്ങിയിരുന്നു. അത് പൂർത്തീകരിച്ച് ഒരുമാസത്തിലധികമായിട്ടും ഉദിയൻകുളങ്ങര വൈദ്യുതി ഭവന്റെ ചുമതലയിലുള്ള കുന്നത്തുകാൽ ജംഗ്ഷൻ മുതൽ അമരവിള വരെയുള്ള പോസ്റ്റുകൾ ഇതുവരെയും നീക്കം ചെയ്തു തുടങ്ങിയിട്ടില്ല.


പ്രതിഷേധവുമായി നാട്ടുകാർ

ടാറിംഗ് അന്തിമഘട്ടത്തിലെത്തിയിട്ടും വൈദ്യുത പോസ്റ്റുകൾ മാറ്റാത്തതിൽ പ്രതിഷേധിച്ച് നിരവധി സംഘാടകർ സമരങ്ങൾ നടത്തിയിരുന്നു. തുടർന്ന് പോസ്റ്റുകൾ മാറ്റാൻ നടപടിയുണ്ടായെങ്കിലും ജീവനക്കാരില്ലെന്ന ന്യായം പറഞ്ഞ് വീണ്ടും പണി നിറുത്തിയിട്ടിരിക്കുകയാണ്. കുന്നത്തുകാൽ മുതൽ അമരവിള വരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL