SignIn
Kerala Kaumudi Online
Monday, 25 May 2026 1.46 AM IST

കുട്ടനാട് റൈസ് പാർക്ക് നിർമ്മാണം നീളുന്നു, കാത്തിരിപ്പിന്റെ നാലാം വർഷം

park

ചെങ്ങന്നൂർ : കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ നെൽ കർഷകർക്ക് മികച്ച വരുമാനവും നൂറുകണക്കിന് യുവാക്കൾക്ക് തൊഴിലവസരവും സൃഷ്ടിക്കാൻ തുടങ്ങിയ കുട്ടനാട് റൈസ് പാർക്കിന്റെ നിർമ്മാണം ഇഴയുന്നു. 2022ൽ കിറ്റ്‌കോ ലിമിറ്റഡ് തയ്യാറാക്കിയ 36 കോടി രൂപയുടെ പദ്ധതി നോഡൽ ഏജൻസിയായ കിൻഫ്ര, കരാറുകാരായ ക്രസന്റ് കൺസ്ട്രക്ഷൻ കമ്പനിയെയാണ് എൽപ്പിച്ചത്. വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മുളക്കുഴ പഞ്ചായത്തിലെ കോട്ട പ്രഭുറാം മിൽസിന്റെ 13.67 ഏക്കർ ഭൂമിയിൽ 5.18 ഏക്കർ ഇതിനായി നീക്കിവച്ചു. കേരള റൈസ് ലിമിറ്റഡ് കമ്പനിയാണ് പാർക്ക് സ്ഥാപിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ തുടങ്ങി നാലാംവർഷത്തിലേക്ക് കടക്കുമ്പോഴും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മെസ്സ് തുടങ്ങിയ കെട്ടിടങ്ങളുടെ പണികളാണ് ഇപ്പോഴും നടക്കുന്നത്.
രണ്ടാംകുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കുവേണ്ടി പണം കണ്ടെത്തിയത്. നെല്ല് കർഷകരിൽ നിന്ന് നേരിട്ടു വാങ്ങി പാർക്കിൽ സംസ്‌കരിച്ച് കുട്ടനാടൻ ബ്രാൻഡ് എന്ന നിലയിൽ ആഗോള വിപണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. പെട്ടെന്ന് പാചകംചെയ്യാൻ കഴിയുന്ന അരിയും ഇതര മൂല്യ വർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കും. ഇതിനായി സെൻട്രൽ ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി എന്നിവയുടെ സഹായം ലഭിക്കും. സർക്കാർ റൈസ് പാർക്ക് വരുന്നതോടെ സ്വകാര്യ മില്ലുടമകളുടെ ചൂഷണവും ഒഴിവാകുമായിരുന്നു. കുട്ടനാട്ടിലെ അരി സർക്കാർ നേരിട്ട് സംഭരിക്കുന്നതിനാൽ ഇടനിലക്കാരുടെ ചുഷണമില്ലാതെ മികച്ച വിലയും കർഷകർക്ക് ലഭിക്കും. സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവരാണ് ഉത്പന്നങ്ങൾ വിപണിയിലിറക്കുക.

പണിമുടങ്ങി, വീണ്ടും തുടങ്ങി

കുട്ടനാട് റൈസ് പാർക്കിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്തതിന് പിന്നിൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമായതായാണ് വിവരം. കരാറുകാരുടെ ഭാഗത്തുണ്ടായ മെല്ലപ്പോക്ക് വലിയ തിരിച്ചടിയായി. മാസങ്ങളോളം പണി മുടങ്ങിക്കിടന്നു. കഴിഞ്ഞ ജനുവരിയിൽ വീണ്ടും നിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്.

അത്യാധുനിക ടെക്നോളജി

വിദേശവിപണികൂടി ലക്ഷ്യമിട്ട് മണിക്കൂറിൽ അഞ്ചുടൺ പ്രോസസ് ചെയ്യാവുന്ന അത്യാധുനിക ഉപകരണങ്ങളുമായി പ്രതിവർഷം 24,000 മെട്രിക് ടൺ നെല്ല് സംഭരിക്കാനും അതിനെ അരിയാക്കി മാറ്റാനും കഴിയുംവിധത്തിലാണ് റൈസ് പാർക്ക് വിഭാവനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 5000 ടൺ നെല്ല് കേടുകൂടാതെ സംഭരിക്കാനാകും.

നിർമ്മാണം : 5.18 ഏക്കറിൽ

നിർമ്മാണ ചെലവ് : 36 കോടി

ഫാക്ടറിയുടെ വിസ്തീർണ്ണം : 6582 ചതുരശ്ര അടി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL