SignIn
Kerala Kaumudi Online
Monday, 25 May 2026 4.54 AM IST

ഇടതുതരംഗം ബാധിക്കാത്ത ഉരുക്കുകോട്ട;  രണ്ടാം ഊഴത്തിന് സജീവ് ജോസഫ്

sajeev
സജീവ് ജോസഫ്

കണ്ണൂർ: കേരളത്തിൽ ഇടതുതരംഗങ്ങൾ ആഞ്ഞടിക്കുമ്പോഴും കോൺഗ്രസിലെ ഉൾഗ്രൂപ്പ് കലഹങ്ങൾ ആളുമ്പോഴും അടിതെറ്റാതെ നിന്ന ചരിത്രമാണ് ഇരിക്കൂർ എന്ന യു.ഡി.എഫ്. കോട്ടയുടേതേ. 1982 മുതൽ ഇന്നുവരെ, ഒരൊറ്റ തവണ പോലും ഇടതുമുന്നണിക്ക് ഈ മണ്ഡലം കീഴടക്കാൻ കഴിഞ്ഞിട്ടില്ല. ആ ചരിത്രത്തിന്റെ ഊർജ്ജം പേറി, 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നിലവിലെ എം.എൽ.എ അഡ്വക്കറ്റ് സജീവ് ജോസഫ് വീണ്ടും മത്സരത്തിന് ഒരുങ്ങുകയാണ്.
1982 മുതൽ 2016 വരെ തുടർച്ചയായ ഏഴ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇരിക്കൂറിനെ പ്രതിനിധീകരിച്ചത് കെ.സി ജോസഫാണ്. 39 വർഷം. 2021ൽ കെ.സി ജോസഫ് ഒഴിഞ്ഞു. പകരം, യു.ഡി.എഫ് കൊണ്ടുവന്നത് സജീവ് ജോസഫിനെ.

എന്നാൽ 2021ലെ സ്ഥാനാർത്ഥി നിർണയം ഒരു ശാന്തമായ പ്രഖ്യാപനമായിരുന്നില്ല. കോൺഗ്രസ് 'എ' ഗ്രൂപ്പ് സ്ഥാനാർത്ഥിയായി സോണി സെബാസ്റ്റ്യനെ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി ഓഫീസിനു മുൻപിൽ രാപ്പകൽ സമരം വരെ നടത്തി. കലഹങ്ങൾക്കിടയിലും അന്നത്തെ ശക്തമായ ഇടതുതരംഗത്തിലും സജീവ് ജോസഫ് 10,010 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. 76,764 വോട്ടുകൾ നേടി, 50.33 ശതമാനം വോട്ടുഷെയർ. അഞ്ചുവർഷം കഴിഞ്ഞപ്പോൾ തർക്കങ്ങൾ ഒഴിഞ്ഞ ഐക്യ അന്തരീക്ഷമാണ് യു.ഡി.എഫിൽ.

ഏകദേശം 60 ശതമാനം ക്രൈസ്തവ വോട്ടർമാരുള്ള മണ്ഡലമാണിത്. ഈ ജനവിഭാഗം ചരിത്രപരമായി കോൺഗ്രസ്‌, കേരള കോൺഗ്രസ് ചേരിയോട് അടുത്ത് നിൽക്കാൻ ഇഷ്ടപ്പെടുന്നു.


എതിരാളി ആര്?

എൽ.ഡി.എഫിൽ ഇരിക്കൂർ ചരിത്രപരമായി സി.പി.ഐയുടെ സീറ്റായിരുന്നു. 2011, 2016 തിരഞ്ഞെടുപ്പുകളിൽ സി.പി.ഐ. ഇവിടെ മത്സരിച്ചു. രണ്ടു തവണയും കെ.സി ജോസഫ് 9,000, 11,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചു. 2021ൽ ഇടതുമുന്നണി ഈ സീറ്റ് കേരള കോൺഗ്രസ് -എമ്മിന് നൽകി. അന്നു മത്സരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം ഇത്തവണയും ഇടതു സ്ഥാനാർത്ഥിയായി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ മത്സരിച്ച ആനിയമ്മ രാജേന്ദ്രൻ ഇത്തവണയും ബി.ജെ.പി. സ്ഥാനാർത്ഥിയായേക്കും. ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ, ജില്ലാ സെക്രട്ടറിയും ന്യൂനപക്ഷ മോർച്ചാ നേതാവുമായ അരുൺ തോമസ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു.


തദ്ദേശത്തിൽ യു.ഡി.എഫ്.

2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 21,960 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ യു.ഡി.എഫിന്. ചെങ്ങളായി ഒഴികെ, മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ശ്രീകണ്ഠപുരം നഗരസഭയും ഇന്ന് യു.ഡി.എഫ് ഭരിക്കുന്നു. ഉദയഗിരിയും പയ്യാവൂരും ഇടതിൽ നിന്ന് തിരിച്ചുപിടിക്കുകയായിരുന്നു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ, കണ്ണൂർ മണ്ഡലത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ചതും ഇരിക്കൂറിൽ നിന്ന് - 34,756 വോട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL