മോഷ്ടിച്ച`സ്കൂട്ടറുമായി യുവതി കുടുങ്ങി
കൊച്ചി: എറണാകുളം നഗരത്തിൽ നിന്ന് കടത്തിക്കൊണ്ട് പോയി വ്യാജനമ്പർ പ്ലേറ്റുമായി ഓടിച്ചുകൊണ്ടിരുന്ന സ്കൂട്ടർ പിടിയിലായി. കാക്കനാട്- കളമശേരി മേഖലയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെയാണ് സംഭവം.
സീപോർട്ട് -എയർപോർട്ട് റോഡിൽ ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും കൂടെയുണ്ടായിരുന്ന 17 വയസ് തോന്നിക്കുന്ന കുട്ടിയെയും തടയാൻ ശ്രമിച്ചപ്പോൾ നിറുത്താതെ അതിവേഗത്തിൽ ഓടിച്ചുപോയി. അഞ്ച് കിലോമീറ്ററോളം ഉദ്യോഗസ്ഥർ സ്കൂട്ടറിനെ പിന്തുടർന്നു. തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ വാഹനം സുഹൃത്തിന്റേതാണെന്നായിരുന്നു യുവതിയുടെ മറുപടി. വാഹനത്തിന്റെ രജിസ്റ്റേഡ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അടിമാലിയിലുള്ള മറ്റൊരു വാഹനത്തിന്റെ ഉടമയാണ് ഫോൺ എടുത്തത്. ഇതോടെ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് മനസിലാക്കി നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി ഉടമയെ ബന്ധപ്പെട്ടു.
ഫെബ്രുവരി 22ന് എറണാകുളം കോൺവെന്റ് ജംഗ്ഷനിൽ നിന്നാണ് വാഹനം മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂട്ടർ കളമശേരി പൊലീസിന് കൈമാറി. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി.