SignIn
Kerala Kaumudi Online
Monday, 25 May 2026 3.55 AM IST

നെല്ല് സംഭരണം സുഗമമാക്കാൻ വൻകിട മില്ലുകളെത്തും

paddy

ആലപ്പുഴ: പുഞ്ചവിളവെടുപ്പ് ആരംഭിച്ചതിന് പിന്നാലെ അനാവശ്യ കിഴിവ് ഈടാക്കി ചെറുകിട മില്ലുകളുടെ ചൂഷണവും കർഷകരുടെ പ്രതിഷേധവും തുടരവേ,​ സംഭരണശേഷി കൂടിയ വൻകിട മില്ലുകളെ രംഗത്തിറക്കി പ്രതിസന്ധി പരിഹരിക്കാൻ നീക്കം തുടങ്ങി.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ,​ നെല്ല് സംഭരണത്തെ സംബന്ധിച്ച പരാതികളും പ്രതിഷേധങ്ങളും ഒഴിവാക്കാൻ ഭരണപക്ഷത്ത് നിന്ന് സപ്ളൈകോയ്ക്കും കൃഷി വകുപ്പിനും സമ്മ‌ർദ്ദം ശക്തമായതോടെയാണ് വൻകിട റൈസ് കമ്പനികളെ കുട്ടനാട്ടിലെത്തിച്ച് പാടത്ത് നെല്ല് കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമം നടക്കുന്നത്.

അരിവീഴ്ച കൂടുതലുള്ള കായൽ നിലങ്ങളിലെ നെല്ലാണ് വരും ദിവസങ്ങളിൽ സംഭരിക്കാനുള്ളത്. അതുകൊണ്ടു തന്നെ വൻ കിട മില്ലുകൾക്കും നേട്ടമാണ്. കുട്ടനാട്ടിൽ നിന്നുള്ള രണ്ടാം വിളയുടെ നെല്ല് വൻ കിടമില്ലുകളുടെ ഗോഡൗണുകളിൽ കുന്നുകൂടിയതിനാലാണ് പുഞ്ച നെൽ സംഭരണത്തിന് അവർ എത്താതിരുന്നത്. എന്നാൽ,​ കുട്ടനാട്ടിൽ അസാധാരണമായ പ്രതിസന്ധി രൂപപ്പെട്ടതോടെ ഗോഡൗൺ സൗകര്യം ഒരുക്കി നെല്ല് സംഭരിക്കാനാണ് കോട്ടയം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള മില്ലുകളുടെ നീക്കം. സപ്ളൈകോ പാഡി വിഭാഗവും വൻകിട മില്ലുകളുടെ വരവ് സ്ഥിരീകരിച്ചിട്ടുണ്ട്. വൻ കിട മില്ലുകളുടെ രംഗപ്രവേശം സംഭരണത്തിൽ മത്സരമുണ്ടാക്കുകയും തർക്കങ്ങൾക്കിടയില്ലാതെ നെല്ല് സംഭരണം സുഗമമാക്കാനാകുമെന്നാണ് പാ‌ഡി ഉദ്യോഗസ്ഥരുടെയും കർഷകരുടെയും പ്രതീക്ഷ.

ആശങ്കയായി വേനൽ മഴ

1.വേനൽ മഴ മുന്നറിയിപ്പ് കൂടി വന്നതോടെ നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത് ഈർപ്പതോത് കൂടാനും കിളിർക്കാനും ഇടയാക്കും. പതിരില്ലാത്ത,​ ഗുണനിലവാരമുള്ള നെല്ലിന് പോലും 7കിലോ വരെയാണ് ചെറുകിട മില്ലുകാരും ഏജന്റുമാരും കിഴിവ് ആവശ്യപ്പെടുന്നത്

2.കൊയ്ത്ത് കഴിഞ്ഞ് രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് മില്ലുകാരെത്തുന്നതെന്നതിനാൽ ഗുണനിലവാര പരിശോധനയ്ക്കും നിവൃത്തിയില്ലാത്ത കർഷകർ,​ മഴയെ പേടിച്ച് ചോദിക്കുന്ന കിഴിവ് നൽകി നെല്ല് കൈമാറുന്നതാണ് നിലവിലെ സ്ഥിതി

3. കഴിഞ്ഞ ദിവസങ്ങളിൽ നെല്ല് സംഭരണം പ്രതിസന്ധിയിലായ പാടങ്ങൾക്ക് പുറമേ,​ തകഴികൃഷി ഭവൻ പരിധിയിലെ തകഴി ഭാഗം കിഴക്ക് പാടത്തെ 38 ഏക്കറിലെ നെല്ലും മില്ലുകാരെ കാത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മുണ്ടകപ്പാടങ്ങൾ ഉൾപ്പടെ ഇനി കൊയ്‌ത്ത് നടക്കാനുണ്ട്

സംഭരണം ഇതുവരെ

(മെട്രിക് ടണ്ണിൽ)​

പ്രതീക്ഷിക്കുന്ന വിളവ് ........1,31,050.29

കൊയ്‌തത് ...........................17,962.13

സംഭരിച്ചത്.............................3738.66

നെല്ല് സംഭരണ രംഗത്ത് ഇപ്പോഴത്തെ പ്രതിസന്ധികൾ രൂക്ഷമാകാതിരിക്കാൻ സർക്കാരും സപ്ളൈകോയും ഇടപെടണം. കർഷകരെ സമരത്തിലേക്ക് തള്ളിവിടരുത്

-സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL