പ്രവാസികളുടെ അക്കൗണ്ടിൽ ഇനി കൃത്യം ഒന്നാം തീയതി പണമെത്തും, നിയമം കർശനമാക്കി ഗൾഫ് രാജ്യം

Wednesday 20 May 2026 10:15 AM IST

അബുദാബി: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കി യുഎഇ. പുതിയ വേതന സംരക്ഷണ സംവിധാന നിയമപ്രകാരം, ജൂൺ ഒന്ന് മുതൽ മാസത്തിന്റെ ആദ്യദിനം തന്നെ ശമ്പളം നൽകിയില്ലെങ്കിൽ കമ്പനിക്കെതിരെ നടപടി സ്വീകരിക്കും. ഓരോ ദിവസം വൈകുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായി കമ്പനിക്കെതിരെ നടപടിയുണ്ടാകും. ശമ്പളം നൽകാൻ ഒരു ദിവസം വൈകിയാൽ മുന്നറിയിപ്പ് നൽകും. പിന്നെയും വൈകിയാൽ കമ്പനികൾക്ക് പിഴ അടയ്‌ക്കേണ്ടി വരും.

2022ലെ പ്രമേയം 598 പ്രകാരം, നേരത്തേ ജീവനക്കാർക്കുള്ള ശമ്പളം വ്യക്തിഗത കരാറുകൾ അടിസ്ഥാനമാക്കി മാസത്തിന്റെ തുടക്കത്തിലോ അവസാനമോ മദ്ധ്യത്തിലോ നൽകാമായിരുന്നു. തൊഴിലുടമകൾക്ക് 15 ദിവസത്തെ ഗ്രേസ് പിരീഡും നൽകിയിരുന്നു. ഈ 15 ദിവസം ശമ്പളം നൽകാൻ വൈകിയാലും മറ്റ് നടപടികൾ സ്വീകരിക്കുമായിരുന്നില്ല. എന്നാൽ, 2026ലെ പ്രമേയം 340 പ്രകാരം 15 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കി. ഇനിമുതൽ എല്ലാ മാസവും ആദ്യദിവസം തന്നെ ജീവനക്കാർക്ക് ശമ്പളം നൽകണം. ഇത് വേതന സംരക്ഷണ സംവിധാനം അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച മറ്റ് ചാനലുകൾ വഴി വേണം ശമ്പളം നൽകാൻ. മാത്രമല്ല, പണം നൽകിയതിന്റെ തെളിവുകളും രേഖകളും സമർപ്പിക്കണം.

മാസാവസാനം അല്ലെങ്കിൽ തുടക്കത്തിൽ ശമ്പളം നൽകുന്ന കമ്പനികളിലെ ജീവനക്കാർക്ക് പുതിയ നിയമപ്രകാരം വലിയ മാറ്റമൊന്നും വരില്ല. എന്നാൽ, 15 ദിവസത്തെ ഗ്രേസ് പിരീഡിനെ ആശ്രയിച്ചിരുന്ന കമ്പനികൾക്ക് ഇനിമുതൽ എല്ലാം പുനഃക്രമീകരിക്കേണ്ടിവരും. ജീവനക്കാർക്ക് കൃത്യസമയത്ത് തന്നെ ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഈ നിയമം കർശനമാക്കിയിരിക്കുന്നത്.