ചെങ്ങന്നൂർ: ഗവ.നിതാ ഐ.ടി.ഐയിൽ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ നഗരസഭ ആരോഗ്യവിഭാഗം ഭക്ഷണം പാചകം ചെയ്യുന്ന വീട്ടിലെത്തി പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാഫലത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ അറിയിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് അഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം ഭക്ഷണം തയാറാക്കുന്ന വീട്ടിലെത്തി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച നഗരസഭ ആരോഗ്യവിഭാഗവും സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തി. പരിശോധനാഫലം ലഭിച്ച ശേഷം ക്രമക്കേട് കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വനിതാ ഐ.ടി.ഐയിലേക്ക് നൽകിയ ഭക്ഷണത്തിൽ എങ്ങനെ വിഷബാധയുണ്ടായെന്ന കാര്യത്തിൽ തങ്ങൾക്ക് വ്യക്തതയില്ലെന്ന് ഭക്ഷണം തയാറാക്കി നൽകിയ ‘രുചി കാറ്ററിംഗ്’ ഉടമ ബിജു പറഞ്ഞു. സ്ഥാപനത്തിലേക്ക് ഭക്ഷണം നൽകുന്നത് താൻ നേരത്തെ നിറുത്തിയിരുന്നുവെന്നും, അദ്ധ്യാപകരുടെ നിർബന്ധത്തെ തുടർന്നാണ് പിന്നീട് വീണ്ടും ഭക്ഷണം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെങ്ങന്നൂർ ഗവ.വനിതാ ഐ.ടി.ഐയിലെ സർവേയർ വിഭാഗം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |