കട്ടപ്പന: റബ്ബർ വില ഉയരുന്നത് കർഷകർക്ക് പ്രതീക്ഷയേകുന്നു. നാലാം തരം റബ്ബറിന് കിലോയ്ക്ക് 260 രൂപയിലേക്ക് വില ഉയർന്നതോടെയാണ് കർഷകർക്ക് ആശ്വാസമായത്. മഴക്കാലമെത്തുന്നതോടെ പാൽ ഉത്പാദനം കൂടുമെന്നതിനാൽ മരങ്ങളിൽ മഴ മറകൾ തീർത്ത് ടാപ്പിങ് തുടരാനുള്ള പ്രവർത്തനങ്ങൾ പല കർഷകരും ആരംഭിച്ച് കഴിഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവും തൊഴിലാളികളുടെ കൂലിയും കാരണം ടാപ്പിങ് നടത്തിയാലും കാര്യമായ ലാഭം ലഭിക്കാത്തത് കർഷകരെ വലച്ചിരുന്നു. വേനൽ ആരംഭിച്ചതിന് പിന്നാലെ റബ്ബർ മരങ്ങൾ ഇല കൊഴിച്ചതോടെ പാൽ ഉത്പാദനം കുറയുകയും പലരും ടാപ്പിങ് നിറുത്തിയതും ഈ മേഖലയെ ബാധിച്ചു. വീണ്ടും ഇലകൾ തളിർത്ത് ടാപ്പിങ് പുനരാരംഭിച്ച് മുമ്പോട്ട് പോകവെയാണ് കർഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകി റബ്ബർ വില വർദ്ധിച്ചത്. തുടർച്ചയായി മഴ പെയ്യുന്നതോടെ ടാപ്പിങ് നടക്കാതെ വരികയും ഉത്പാദനം ഇടിയുകയും ചെയ്യുന്ന പ്രവണത മഴക്കാലങ്ങളിൽ ഉണ്ടാകാറുണ്ട്. മഴക്കാലങ്ങളിൽ പൊതുവെ പാൽ ഉത്പാദനം കൂടുതലുള്ള കാലയളവാണ്. അനുകൂല സാഹചര്യങ്ങൾ മുതലാക്കി പരമാവധി വരുമാനം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് റബ്ബർ കർഷകർ.
വെല്ലുവിളി വില സ്ഥിരതയില്ലായ്മ
വില സ്ഥിരതയില്ലായ്മയാണ് റബ്ബർ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ചില സമയങ്ങളിൽ കുത്തനെ ഉയരുന്ന വില പിന്നീട് കുത്തനെ കൂപ്പുകുത്തുന്നത് റബ്ബർ വിപണിയിൽ പലപ്പോഴും നിരാശ സമ്മാനിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |